Saturday, February 23, 2008

ഉത്തരങ്ങള്‍


മാര്‍‌ക് സ്‌ട്രാന്‍‌ഡ് (കാനഡ)

എന്തിനാണ്‌ നീ യാത്ര ചെയ്തത്‌?
വീട്ടില്‍ തണുപ്പായിരുന്നു.
എന്തിനാണ്‌ നീ യാത്ര ചെയ്തത്‌?
എന്തെന്നാല്‍ സൂര്യോദയത്തിനും അസ്തമയത്തിനുമിടയ്ക്ക്‌ ഞാന്‍ അതു തന്നെയാണ്‌ ചെയ്തിരുന്നത്‌, എല്ലായ്‌പ്പോഴും.

എന്താണ്‌ നീ ധരിച്ചിരുന്നത്‌?
നീല സ്യൂട്ട്‌, വെള്ള ഷര്‍ട്ട്‌, മഞ്ഞ ടൈ, പിന്നെ മഞ്ഞ സോക്ക്സും.
എന്താണ്‌ നീ ധരിച്ചിരുന്നത്‌?
ഒന്നും ധരിച്ചിരുന്നില്ല. ഒരു തൂവാല മാത്രം, വേദനയുടേത്‌, എനിക്കു ചൂടേകി.

ആരുടെ കൂടെയാണ്‌ നീ ഉറങ്ങിയത്‌?
ഓരോ ദിവസവും ഓരോ പെണ്ണിനൊപ്പം ഉറങ്ങി.
ആരുടെ കൂടെയാണ്‌ നീ ഉറങ്ങിയത്‌?
ഞാന്‍ ഒറ്റയ്ക്കുറങ്ങി. എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ്‌ ഞാന്‍ ഉറങ്ങിയിട്ടുള്ളത്‌.

എന്തിനാണ്‌ നീ എന്നോട്‌ നുണ പറഞ്ഞത്‌?
ഞാന്‍ നേരു പറയുകയാണെന്നാണ്‌ എപ്പോഴും ഞാന്‍ കരുതിയത്‌.
എന്തിനാണ്‌ നീ എന്നോട്‌ നുണ പറഞ്ഞത്‌?
എന്തെന്നാല്‍ സത്യം മറ്റെന്തിനെക്കാളും നന്നായി നുണ പറയും, ഞാന്‍ സത്യത്തെ സ്നേഹിക്കുന്നു.

എന്തിനാണ്‌ നീ പോകുന്നത്‌?
എന്തെന്നാല്‍ യാതൊന്നും ഇനിമേല്‍ എന്നെ ബാധിക്കുകില്ല.
എന്തിനാണ്‌ നീ പോകുന്നത്‌?
എനിക്കറിയില്ല. ഞാനൊരിക്കലുമറിഞ്ഞിരുന്നില്ല.

എത്രനേരം നിന്നെ ഞാന്‍ കാത്തിരിക്കണം?
എന്നെ കാത്തിരിക്കരുത്‌. ഞാന്‍ ക്ഷീണിച്ചിരിക്കുന്നു, എനിക്കല്‌പം കിടക്കണം.
നീ ക്ഷീണിച്ചോ? നിനക്ക്‌ കിടക്കണോ?
അതേ, എനിക്കു ക്ഷീണമുണ്ട്‌, കിടക്കണം.

Tuesday, July 17, 2007

ഹൃദയമിടിപ്പ്‌

റെയ്‌നെര്‍ മരിയ റില്‍ക്കേ

വായകള്‍ മാത്രമാകുന്നു നാം.
സകലതിനും നടുവില്‍
സുരക്ഷിതമായ്‌ മരുവുന്ന വിദൂരഹൃദയത്തെപ്പറ്റി പാടുന്നതാര്‌?
അവന്റെ ഗംഭീരമായ മിടിപ്പ്‌
നമ്മളില്‍ ചെറുസ്പന്ദനങ്ങളായി ചിതറുന്നു.
അവന്റെ കൊടും ദുഃഖം,
അവന്റെ കടുത്ത ആഹ്ലാദമെന്ന പോലെ തന്നെ,
നമുക്ക്‌ താങ്ങാവുന്നതിലും വലുത്‌.
അതിനാല്‍ നമ്മള്‍
നമ്മെത്തന്നെ അവനില്‍ നിന്നും ദൂരേയ്ക്ക്‌ പറിച്ചുമാറ്റുന്നു,
ഒാരോ തവണയും,
വായകള്‍ മാത്രമായി അവശേഷിക്കുന്നു.

എങ്കിലും അപ്രതീക്ഷിതമായി, ഗൂഢമായി,
ആ ഭീമന്‍ മിടിപ്പ്‌ നമ്മുടെ ഉണ്മയില്‍ പ്രവേശിക്കുന്നു,
നമ്മള്‍ നിലവിളിക്കുന്നു..,
സ്വത്വത്തിലും ആവിഷ്കാരത്തിലും പരിണമിച്ചവരാകുന്നു.

Friday, June 29, 2007

അപരന്‍

ഒക്‍ടേവിയോ പാസ്‌

അവന്‍ തനിക്കായി ഒരു മുഖം കണ്ടുപിടിച്ചു.
അതിനു പിന്നില്‍,
അവന്‍ ജീവിച്ചു, മരിച്ചു, ഉയിര്‍‌ത്തെഴുന്നേറ്റു,
പല തവണ.

ഇപ്പോഴവന്റെ മുഖം
ആ മുഖത്തില്‍ നിന്നുള്ള ചുളിവുകള്‍ പേറുന്നു.
അവന്റെ ചുളിവുകള്‍ക്കോ
മുഖമില്ല താനും.

Monday, June 25, 2007

സംഗീതം

റെയ്‌നര്‍ മരിയ റില്‍ക്കേ

ഗ്രഹിക്കുകെന്‍ കരം, നിനക്കതായാസ-
രഹിത,മെന്നുടെ പ്രിയ മാലാഖ, ഞാ-
നറിയുന്നൂ, യെന്റെ വഴിയും നീ തന്നെ
ചലനമറ്റു നീയിരിക്കുമ്പോള്‍ പോലും.

അറിയുക,യേറെ ഭയക്കുന്നൂ ഞാനി-
ങ്ങൊരുത്തരുമെന്നെ തിരയുകില്ലിനി.
ലഭിച്ചതൊന്നുമേ ഉപയോഗിക്കുവാന്‍
കഴിഞ്ഞതി,ല്ലവര്‍ തിരസ്‌കരിച്ചെന്നെ.

തുടക്കത്തില്‍ ഏകാന്തത, മധുരമാ-
മൊരു ഗാനം പോലെ ഭ്രമിപ്പിച്ചെങ്കിലും
അനര്‍‌ഗ്ഗളമായി ചൊരിയും സംഗീത-
മസഹ്യമായെന്നെ മുറിപ്പെടുത്തുന്നു.

Friday, June 15, 2007

കുമ്പസാരം

ചാള്‍സ്‌ ബുകോവ്‌സ്‌കി


കാത്തിരിക്കുകയാണ്‌,
കിടക്കയിലേയ്ക്ക്‌ ചാടിക്കയറുന്ന
ഒരു പൂച്ചയെന്ന പോലെ
വന്നെത്തുന്ന മരണത്തെ.

ഏറെ വ്യസനിക്കുന്നു ഞാന്‍,
എന്റെ ഭാര്യയെയോര്‍ത്ത്‌.
അവള്‍ കാണുമിത്‌,
ഈ വിറങ്ങലിച്ച,
വെളുത്തശരീരം
ഒന്നു കുലുക്കിനോക്കുമൊരു തവണ,
ഒരു പക്ഷേ,
വീണ്ടും.

"ഹാങ്ക്‌!"

ഹാങ്ക്‌ വിളി കേള്‍ക്കില്ല.


എന്നെ വേദനിപ്പിക്കുന്നത്‌
എന്റെ മരണമല്ല,
എന്റെ ഭാര്യ,
ഒന്നുമില്ലായ്മയുടെ
ഈ കൂമ്പാരം മാത്രം
ശേഷിപ്പായി കിട്ടിയവള്‍.

എങ്കിലും അവളെയറിയിക്കാന്‍
‍ഞാനാശിക്കുന്നു:
എല്ലാ രാത്രികളിലും
അവളുടെ സമീപമുറങ്ങിയത്‌,

അര്‍ത്ഥശൂന്യമായ
തര്‍ക്കങ്ങള്‍ പോലും,
എന്നെന്നും സുന്ദരമായിരുന്നുവെന്ന്.

എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:

"ഞാന്‍ നിന്നെ
പ്രണയിക്കുന്നു."

Tuesday, May 29, 2007

റോമിയോയും ജൂലിയെറ്റും

റിച്ചാര്‍ഡ്‌ ബ്രോറ്റിഗന്‍

നീ എനിക്കായി മരിക്കുമെങ്കില്‍
‍ഞാന്‍ നിനക്കായി മരിക്കും.

നമ്മുടെ കല്ലറകള്‍, രണ്ട്‌ കമിതാക്കള്‍
അലക്കുശാലയില്‍
തങ്ങളുടെ വസ്ത്രങ്ങള്‍
ഒരുമിച്ച്‌ അലക്കുന്നത്‌ പോലെയായിരിക്കും.

നീ സോപ്പ്‌ കൊണ്ടുവരുമെങ്കില്‍
ഞാന്‍ കാരം കൊണ്ടുവരാം.

Sunday, April 22, 2007

പൗലോ കൊയ്‌ലോ എഴുതിയത്‌



പെന്‍സിലിന്റെ കഥ

പൗലോ കൊയ്‌ലോ

ഒരു കുട്ടി, അവന്റെ മുത്തശ്ശി കത്തെഴുതുന്നത്‌ നോക്കിയിരിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അവന്‍ ചോദിച്ചു:
"നമ്മള്‍ ചെയ്ത എന്തിനെയെങ്കിലും പറ്റി കഥയെഴുതുകയാണോ? എന്നെക്കുറിച്ചുള്ള ഒരു കഥയാണോ ഇത്‌?"

മുത്തശ്ശി എഴുത്തു നിര്‍ത്തിയിട്ട്‌ പേരക്കുട്ടിയോട്‌ പറഞ്ഞു:
"ഞാന്‍ നിന്നെക്കുറിച്ചെഴുതുകയാണ്‌, സത്യത്തില്‍. എന്നാല്‍ വാക്കുകളെക്കാള്‍ മുഖ്യം ഞാനുപയോഗിക്കുന്ന പെന്‍സിലാണ്‌. നീ വളരുമ്പോള്‍ ഈ പെന്‍സില്‍ പോലെയായിത്തീരണമെന്ന് ഞാനാശിക്കുന്നു."

അവന്‍ ജിജ്ഞാസയോടെ ആ പെന്‍സിലിലേക്ക്‌ നോക്കി. അതിന്‌ യാതൊരു സവിശേഷതയും തോന്നിയില്ല.

"പക്ഷേ ഞാന്‍ കണ്ടിട്ടുള്ള മറ്റേതൊരു പെന്‍സിലിനെയും പോലെയാണല്ലോ ഇതും!"

"നീ കാര്യങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്‌. ഇതിന്‌ അഞ്ചു ഗുണങ്ങളുണ്ട്‌. അവയെ മുറുകെ പിടിച്ചാല്‍ എല്ലായ്പ്പോഴും ലോകത്തോട്‌ സമരസപ്പെട്ട്‌ പോകാന്‍ കഴിയുന്നയാളായിത്തീരും നീ.

ഒന്നാമത്തെ ഗുണം: നിനക്ക്‌ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ നിന്റെ ചുവടുകളെ നയിക്കുന്ന ഒരു കൈയുണ്ടെന്നത്‌ നീയൊരിക്കലും മറക്കരുത്‌. ആ കൈയെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. അവന്‍ നമ്മളെ അവന്റെ ഹിതമനുസരിച്ച്‌ നയിക്കുന്നു.

രണ്ടാമത്തെ ഗുണം: ഇടയ്ക്കിടെ, എഴുത്ത്‌ നിര്‍ത്തിയിട്ട്‌ ഞാനിതിന്റെ മൂര്‍ച്ച കൂട്ടുന്നു. അത്‌ കാരണം പെന്‍സില്‍ അല്‌പം കഷ്ടപ്പെടുന്നുണ്ട്‌. എന്നാലത്‌ കഴിയുമ്പോള്‍ അവന്‌ കൂടുതല്‍ മൂര്‍ച്ച കൈ വരുന്നു. അത്‌ പോലെ, നീയും ചില വേദനകളും ദുഃഖങ്ങളും സഹിക്കാന്‍ പഠിക്കണം.
എന്തെന്നാല്‍ അവ നിന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റും.

മൂന്നാമത്തെ ഗുണം: പെന്‍സില്‍ എപ്പോഴും ഒരു എറേസര്‍ ഉപയോഗിക്കാന്‍ നമ്മെ അനുവദിക്കുന്നു, ഏതു തെറ്റും മായ്ക്കാനായി. അതായത്‌, നമ്മള്‍ ചെയ്യുന്നതെന്തെങ്കിലും തിരുത്തുന്നത്‌ ഒരു മോശപ്പെട്ട കാര്യമല്ല. അത്‌ നമ്മളെ നീതിയുടെ വഴിയില്‍ നടക്കുവാന്‍ സഹായിക്കുന്നു.

നാലാം ഗുണം: ഒരു പെന്‍സിലില്‍ പ്രധാനം തടി കൊണ്ടുള്ള പുറംതോടല്ല, അതിനുള്ളിലെ ഗ്രാഫൈറ്റാണ്‌. അത്‌ കൊണ്ട്‌ എപ്പോഴും നിന്റെ ഉള്ളിലുള്ളതിന്‌ ശ്രദ്ധ നല്‌കുക.

ഒടുവിലായി, പെന്‍സിലിന്റെ അഞ്ചാമത്തെ ഗുണം: അത്‌ എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. അതേ രീതിയില്‍, നീ ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യവും ഒരടയാളം ബാക്കി വയ്ക്കുമെന്ന് നീ മനസ്സിലാക്കണം. അതിനാല്‍ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും അതേപ്പറ്റി ബോധവാനായിരിക്കാന്‍ ശ്രമിക്കൂ."


(പൗലോ കൊയ്‌ലോയുടെ 'ഒഴുകുന്ന നദിയെന്ന പോലെ' എന്ന പുസ്തകത്തില്‍ നിന്ന്‌.)